08/10/2024
സിനിമ അവലോകനം
കിരൺ തോമസ്
ആരും വിമർശനാതീതരല്ല, കമ്മ്യൂണിസവും തീവ്രഹിന്ദുത്വ രാഷ്ട്രീയവും അതിന്റെ വക്താക്കളായ ഭാരതീയ ജനത പാർട്ടിയും വിമർശിക്കപ്പെടേണ്ടതു തന്നെ. കോൺഗ്രസ്സും വിമർശിക്കപ്പെടണം. സ്വർണ്ണം ആലയിൽ ശുദ്ധി ചെയ്യപ്പെടുന്നതുപോലെ രാഷ്ട്രീയവും രാഷ്ട്രീയക്കാരും വിമർശിക്കപ്പെടണം, എന്നാൽ മാത്രമേ നല്ല രാഷ്ട്രീയവും നല്ല രാഷ്ട്രീയക്കാരും ഉണ്ടാവുകയുള്ളൂ. ഇത്രയും ഇപ്പോൾ പറയാൻ കാരണം ഇന്നൊരു സിനിമ കണ്ടു , സുരാജ് വെഞ്ഞാറമൂട് നായകനായ മദനോത്സവം . ഈ . സന്തോഷ് കുമാറിന്റെ തങ്കച്ചൻ മഞ്ഞക്കാരൻ എന്ന ലഘു നോവലിന്റെ ചലച്ചിത്രാവിഷ്ക്കാരം. കമ്മ്യൂണിസത്തെ തഴുകിയും തലോടിയും മാത്രം സിനിമകൾ സൃഷ്ടിക്കുന്ന മലയാള സിനിമാ വ്യാവസായത്തിൽ ഇത് ഒരു മാറ്റത്തിന്റെ കൊടുങ്കാറ്റാണ്. അതെ , കമ്മ്യൂണിസവും മലയാള സിനിമയിൽ വിമർശിക്കപ്പെട്ടു തുടങ്ങി. അതുപോലെ തന്നെ പണം കൊണ്ട് കേരളത്തെ ഇപ്പോൾ എടുക്കും, ഞാനിങ്ങ് എടുക്കുവാ എന്നൊക്കെ പറഞ്ഞ ആ പാർട്ടിയേയും കണക്കിന് വിമർശിക്കുന്നുണ്ട്. രാഘവൻ നമ്പ്യാർ മരിച്ച സീറ്റിൽ വന്ന ഒഴിവിലേക്ക് മത്സരിക്കുന്നതിനായി ദേശീയ കോൺഗ്രസ്സ് പാർട്ടിയിൽ ഇപ്പോഴെ അടി തുടങ്ങി എന്നു പറഞ്ഞ് കോൺഗ്രസ്സിനേയും കളിയാക്കുന്നുണ്ട്. ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, കനകം കാമിനി കലഹം , ന്നാ താൻ കേസുകൊട് എന്നീ പ്രമേയം കൊണ്ടും അവതരണം കൊണ്ടും വ്യതസ്തമായ ചിത്രങ്ങളൊരുക്കിയ സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാളാണ് ഈ സിനിമയുടെ രചന നിർവ്വഹിച്ചിരിക്കുന്നത്. സുധീഷ് ഗോപിനാഥാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഈ ഒരു പ്രമേയത്തിൽ ലഘുനോവലെഴുതിയ സന്തോഷ് കുമാറിനും അതിനെ മലയാളം കണ്ട ഏറ്റവും മികച്ച സോഷ്യോ - പൊളിറ്റിക്കൽ - സറ്റയർ ഡ്രാമയാക്കിമാറ്റിയ സുധീഷ് ഗോപിനാഥിനും രതീഷ് ബാലകൃഷ്ണ പൊതുവാളിനും കൊടുക്കാം ഒരു നിറഞ്ഞ കയ്യടി. സിനിമയുടെ കഥയെപറ്റി എന്തെങ്കിലും പറഞ്ഞാൽ അത് സ്പോയിലർ ആകുമെന്ന് കരുതി അതിലേക്ക് കടക്കുന്നില്ല. കമ്മ്യൂണിസത്തേയും കമ്മ്യൂണിസ്റ്റുക്കാരേയും തീവ്ര ഹിന്ദുത്വത്തേയും ഭാരതീയ ജനത പാർട്ടിയേയും കോൺഗ്രസ്സിനേയും കോൺഗ്രസ്സുകാരേയും ഒരുപോലെ വിമർശിച്ച് സിനിമയൊരുക്കിയ നിർമ്മാതാവിനും നടീ-നടന്മാർക്കും അണിയറ പ്രവർത്തകർക്കും നന്ദി. ഈ മദനോത്സവം മലയാള സിനിമയിൽ മാറ്റത്തിന്റെ ഉത്സവത്തിന് തുടക്കം കുറിക്കാൻ കാരണമാകട്ടെ .