14/10/2019
#മിഷൻ_100_റീഡിംഗ്_ചലഞ്ച്
വായന | റിഹാന്‍ റാഷിദ് (102/100)
പുസ്തകം: ''ദേശീയതയുടെ കാണാപ്പുറങ്ങള്‍''
രചന: സാലിഹ് മാളിയേക്കല്‍
പ്രസാധനം: ലിവ ബുക്സ്
പേജ്: 128, വില: 130 രൂപ
നോവല്‍, കഥകള്‍, ഓര്‍മക്കുറിപ്പുകള്‍, യാത്രാനുഭവങ്ങള്‍... സാധാരണ എന്റെ വായനയുടെ പരിധി നിശ്ചയിക്കുന്നത് ഈ ഒരു വൃത്തത്തിനകത്താണ്. പക്ഷേ ''ദേശീയതയുടെ കാണാപ്പുറങ്ങള്‍'' എന്ന പുസ്തകം ഇവയെല്ലാം ചേര്‍ന്ന ചരിത്രത്തിന്റെ ആവിഷ്കാരമാണ്. ഇന്ത്യന്‍ സ്വാതന്ത്യ ചരിത്രത്തില്‍ മുസ്‌ലിം മത വിഭാഗത്തിന്റെ പങ്ക്, വര്‍ത്തമാന കാലത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കാവിയുടുപ്പിക്കല്‍ എന്നീ രണ്ട് വിഭാഗങ്ങളായി ഈ പുസ്തകത്തെ തരം തിരിക്കാമെന്നാണു തോന്നുന്നത്.
പോര്‍ച്ചുഗീസ് അധിനിവേശത്തിന് മുന്‍പുള്ള മലബാറിന്റെ ചരിത്രത്തില്‍ മായ്ക്കപ്പെടാന്‍ വെമ്പല്‍ കൊള്ളുന്നതും ഒരു പരിധി വരെ അത് സാധ്യമാവുകയും ചെയ്ത മുസ്‌ലിം മതസ്ഥരുടെ ഉത്ഭവവും, അറേബ്യന്‍, ചെെനീസ് വ്യാപാരികളുടെ വരവ് പോക്കുകളും, അക്കാലത്ത് നിലനിന്നിരുന്ന സാമൂഹിക സമത്വത്തിന്റെ കെെവഴികളിലേറി മലയാള ഭാഷയുടെ ഉത്ഭവത്തെ കുറിച്ചുള്ള വിവരണങ്ങള്‍, ഒപ്പം തന്നെ ഒരു കാലത്ത് പ്രസക്തമായതും സ്വാതന്ത്യ ആഹ്വാനങ്ങള്‍ വരെ നടത്താന്‍ ഉപയോഗിച്ചതുമായ അറബിമലയാളത്തെ കുറിച്ചുള്ള വിവരണങ്ങള്‍, അറബിമലയാളത്തിലെ പ്രമുഖരായ
ഗ്രന്ഥകര്‍ത്താക്കളെക്കുറിച്ചും ഗ്രന്ഥങ്ങളെ കുറിച്ചും പങ്കുവെക്കുന്നതില്‍ രചയിതാവ് ഒരു 'Story Teller' ആവുകയാണ്.
അയത്നലളിതമായി അനുവാചകനില്‍ ചരിത്രത്തെ രുചിപ്പിക്കുന്നു. മലബാറില്‍ പലയിടത്തും നിലവിലുണ്ടായിരുന്നതും ഇന്ന് നാശോന്മുഖവുമായ മലബാര്‍ കോലെഴുത്തിനെ കുറിച്ചുള്ള വിവരണങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ എന്നാഗ്രഹിക്കുന്നു. (മലബാറിലെ പുരാതനമായ പല മസ്ജിദുകളിലെയും ശിലാ ലിഖിതങ്ങള്‍ എഴുതിയിരിക്കുന്നത് മലബാര്‍ കോലെഴുത്ത് ഉപയോഗിച്ചാണ്.)
ആര്യാധിനിവേശം ഇന്ത്യന്‍ സമൂഹിക പാശ്ചത്തലത്തെ ശിഥിലമാക്കിയതിന് ശേഷം സൈന്ധവരില്‍ നിന്നും ഹിന്ദുവാക്കപ്പെട്ടതിനെ ചരിത്രത്തിന്റെ പിന്‍ബലത്താല്‍ അന്വേഷണം നടത്തുന്നത് ഈ പുസ്തകത്തിനെ കൂടുതല്‍ സ്വീകാര്യമാക്കുന്നുണ്ട്. മറ്റൊന്ന് വാസ്ഗോഡ ഗാമയുടെ രണ്ടാമത്തെ വരവിന് ശേഷം ഇന്ത്യയില്‍ കച്ചവടാധിപത്യം നേടുന്നതിന് ഒപ്പം തന്നെ പാതിരിമാരുടെ മതത്തിനെയും ഇവിടെ വിതച്ചിരുന്നു എന്നതാണത്. അങ്ങനെ ഒരു വായന സാധ്യമാവുമ്പോള്‍ ഇന്ത്യയിലെ ഹിന്ദുവിനും മുസല്‍മാനും ഏറ്റവും കൂടുതല്‍ ശത്രുതകള്‍ തീര്‍ക്കേണ്ടത് ഗാമയുടെ മതത്തിനാണല്ലോ.
രണ്ടാം ഭാഗമായ സമകാലീകത ഇന്ത്യന്‍ രാഷ്ട്രീയം. ഈ ഭാഗം ഭരണഘടനാ ശില്‍പിയായ ബാബാ സാഹബ് അംബേദ്കറില്‍ കൂടിയേ വായിക്കാന്‍ പാടുള്ളൂ. ദളിത്, പിന്നോക്ക വിഭാഗങ്ങളെ ബ്രാഹ്മണ്യ പൊളിറ്റിക്കല്‍ തൊഴുത്തില്‍ കെട്ടാന്‍ ഉപയോഗപ്പെടുത്തുന്ന പശു രാഷ്ട്രീയത്തെ കുറിച്ചുള്ള ആശങ്കകളും, അതിലേക്ക് നയിക്കുന്ന കാരണങ്ങളും സ്വാഭാവികമായും മുസ്‌ലിം വിരുദ്ധതയുടെ തീവ്രമനോഭാവത്തിലേക്ക് നയിക്കപ്പെടുന്നു. ചരിത്രത്തിന്റെ വളച്ചൊടിക്കലുകളും, രാഷ്ട്രപിതാവ് ആത്മഹത്യ ചെയ്തെന്ന രീതിയില്‍ അടുത്ത തലമുറയെ ഗോഡ്സെയുടെ ആരാധകരാക്കാനുമുള്ള കരുതിക്കൂട്ടിയുള്ള ശ്രമങ്ങള്‍ നടക്കുന്ന ഇക്കാലത്ത് ഒരു ഇന്ത്യന്‍ മുസ്‌ലിമിന്റെ ഭയാശങ്കളുടെ കിതപ്പില്‍ നിന്ന് ഇന്ത്യന്‍ ദേശീയതയെ നോക്കിക്കാണുന്ന കണ്ണുകളാണ് പതിനഞ്ച് അധ്യായങ്ങളായി എഴുതിയ ഈ പുസ്തകം. തീര്‍ച്ചയായും വായിക്കപ്പെടേണ്ട ഒരു പുസ്തകമാണിത്.